Translate

Thursday, May 16, 2013

BROTHER SALIH- WE ARE PROUD OF YOU





 നേരം പരപരാ വെളുക്കുമ്പോള്‍ മുഹമ്മദ് സാലിഹ് ഇറങ്ങും. പ്രഭാതസവാരിക്കല്ല, അതിനൊട്ട് സമയവുമില്ല. 

പുലരുംമുമ്പുതന്നെ സാലിഹിന് എടുത്താല്‍ തീരാത്ത ചില ജോലികളുണ്ട് കോഴിക്കോട് ബീച്ചില്‍. രാത്രിയോടെ വൃത്തിഹീനമാകുന്ന കടപ്പുറത്തിന്റെ മുഖമാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സാലിഹിന്റെ മനസ്സില്‍ ഉണ്ടാവുക.

പുലര്‍ച്ചെ ആറിനേ സാലിഹ് ബീച്ചില്‍ ഹാജരാണ്, അവിടത്തെ ചണ്ടിക്കൂമ്പാരവുംമറ്റും മാറ്റാന്‍. കോഴിക്കോടിന്റെ കടല്‍ത്തീരം എപ്പോഴും സുന്ദരമായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇതിനുപിന്നില്‍. അതിന് ഒരു ദിവസവും മുടക്കമില്ല. രക്തസാക്ഷി മണ്ഡപംമുതല്‍ ലയണ്‍സ് പാര്‍ക്ക് വരെയാണ് ശുചീകരണം.

ആറുമാസം മുമ്പാണ് ഈ പണി തുടങ്ങിയത്. ഒരു ദിവസം അങ്ങ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പരിമിതമായ സാഹചര്യം അതിന് തടസ്സമായില്ല. ലാഭമൊന്നും നോക്കിയല്ല പ്രവൃത്തി. മനസ്സിന്റെ സംതൃപ്തി മാത്രമാണ് സാലിഹ് നോക്കിയത്.

ശുചീകരണത്തൊഴിലാളികള്‍ വേണമെങ്കില്‍ വൃത്തിയാക്കട്ടെ എന്ന് എല്ലാവരെയുംപോലെ ചിന്തിക്കാന്‍ സാലിഹിന് ആയില്ല. വലിയ ചൂലും കൊട്ടയും പിക്കാസും വിലകൊടുത്തുവാങ്ങി. പണം കുറച്ചു ചെലവായെങ്കിലും അത് അധികപ്പറ്റായി കണ്ടില്ല. ആരും അറിയണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.

സാലിഹിന്റെ നന്മ കണ്ടറിഞ്ഞ് ചില സുമനസ്സുകള്‍ അദ്ദേഹത്തോട് അടുത്തു. കിണാശ്ശേരിയില്‍ താമസിക്കുന്ന മരവ്യാപാരി ഗഫൂര്‍ ആണ് ആദ്യമെത്തിയത്. പിന്നെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ അനുയായിയും ബിസിനസ്സുകാരനായ കെ.എസ്. അരുണ്‍ദാസ്, മുന്‍ സൈനികനും എല്‍.ഐ.സി. ഏജന്റുമായ കാമ്പുറം സ്വദേശി സുഗുണബാബു എന്നിവര്‍. സാലിഹിനൊപ്പം ബീച്ച് വൃത്തിയാക്കാന്‍ ഇവരും രാവിലെതന്നെ ഉണരും.

നടക്കാന്‍ വരുന്ന പലരും വല്ലപ്പോഴും ഒരുകൈ സഹായിക്കാനായി ഇപ്പോള്‍ മുന്നോട്ടുവരാറുണ്ടെന്ന് ഈ നാല്‍വര്‍സംഘം പറയുന്നു.

എന്തായാലും അത്ഭുതത്തോടെയാണ് ബീച്ചില്‍ നടക്കാന്‍ വരുന്ന നൂറുകണക്കിനാളുകള്‍ ഇവരെ നോക്കുന്നത്. ആരോ എല്‍പ്പിച്ച പണിചെയ്യുന്ന ജീവനക്കാരാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. ദിവസവും ഇവരുടെ സേവനം ശ്രദ്ധയില്‍പ്പെടുന്നതോടെ അത് അത്ഭുതത്തിനു വഴിമാറുന്നു

ആറുമുതല്‍ എട്ടുവരെയാണ് വൃത്തിയാക്കല്‍. പത്തുദിവസംകൊണ്ട് ബീച്ച് റോഡിന്റെ വടക്കേ അറ്റമായ ലയണ്‍സ് പാര്‍ക്ക് തുടങ്ങുന്ന ഭാഗത്തുനിന്നു തുടങ്ങി രക്തസാക്ഷിമണ്ഡപംവരെ എത്തും. വീണ്ടുംതിരിച്ച് തുടങ്ങും. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

പുല്ലുപറിച്ചുകൊണ്ടായിരുന്നു സാലിഹിന്റെ തുടക്കമെങ്കില്‍ ഇപ്പോള്‍ എല്ലാവരുംകൂടി കനപ്പെട്ട ജോലികളും ചെയ്തുതുടങ്ങി.

റോഡിലെ വെള്ള വരയുള്ള ഭാഗത്തെ മണ്ണ് നീക്കും. ചപ്പുചവറുകള്‍ കോരും. ഓട വൃത്തിയാക്കും. നടപ്പാതയുടെ മുകള്‍ഭാഗം അടിച്ചുവാരും. എല്ലാ വൃത്തികേടുകളും നീക്കും. അടര്‍ന്നുപോകുന്ന ടൈല്‍സ് ശരിയാക്കി വെക്കും. ബീച്ചില്‍ ടൈല്‍സ് പതിച്ച നടപ്പാത എന്നും പൂഴി നിറഞ്ഞതായിരുന്നു . ഇന്നത് വൃത്തിയായി നില്‍ക്കുന്നത് ഇവരുടെ സേവനത്തിലൂടെയാണ്.

കുറ്റിച്ചിറ കുളത്തിലെ കല്‍പ്പടവുകളിലെ പുല്ല് സ്ഥിരമായി പറിച്ചും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും സാലിഹ് പണ്ടേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഒരു മാര്‍ബിള്‍കമ്പനിയിലെ സൂപ്പര്‍വൈസറാണ് അദ്ദേഹം.

ചാലപ്പുറം ചെമ്പക ഹൗസിങ് കോളനി നിവാസിയായിരുന്ന പള്ളിയില്‍വീട്ടില്‍ മുഹമ്മദ് സാലിഹ് ഇപ്പോള്‍ കുറ്റിച്ചിറയിലെ ഭാര്യവീട്ടിലാണ് താമസം.


സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍


Published on  14 May 2013

ജസ്റ്റിന്‍ മാത്യു

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്


കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്.

മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകളുടെ' നിര്‍മിതിയും സ്വാശ്രയ ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കലും 'ഇന്നൊവേഷന്‍ പ്രൊജക്ടുകളു'മെല്ലാം എഴുപതുകളിലും എണ്‍പതുകളിലും യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെ തുടക്കമായിരുന്നു.

മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന, സ്വയംഭരണം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ വെച്ചുനോക്കിയാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന പല സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണം കിട്ടില്ല. പരീക്ഷകളില്‍ ലഭിക്കുന്ന സര്‍വകാലശാലാ റാങ്ക്, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും എണ്ണം, പിഎച്ച്.ഡി.കളുടെ എണ്ണം, പ്രോജക്ടുകളുടെ എണ്ണം, ജോലിക്കാരുടെ എണ്ണം, കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക ഭദ്രത, പണമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നൂതനമായ പരിഷ്‌കാരങ്ങള്‍ കണ്ടെത്താനും നടത്താനുമുള്ള കഴിവ് എന്നിവ സ്വയംഭരണം നേടാന്‍ പറയുന്ന വ്യവസ്ഥകളില്‍ ചിലതാണ്. ഇപ്പറയുന്ന പലതുമില്ലാതെ വിദ്യാര്‍ഥികളെ നല്ലരീതിയില്‍ എഴുതാനും വിശകലനം ചെയ്യാനും പഠിപ്പിക്കുന്ന സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുകയായിരിക്കും ഫലം.

സ്വയംഭരണം ലഭിക്കാന്‍ വേണ്ട മറ്റൊരു വ്യവസ്ഥ 'നാക്' കൊടുക്കുന്ന 'എ' ഗ്രേഡ് പദവിയാണ്. ഡല്‍ഹി സര്‍വകാലശാലയിലെ കോളേജുകളില്‍ 'നാക്കി'ന്റെ നിലവാരമളക്കല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. 'നാക്' കൊടുക്കുന്ന സ്റ്റാര്‍ പദവികൊണ്ടല്ല അക്കാദമിക നിലവാരം അളക്കേണ്ടത് എന്നതുകൊണ്ടും സ്വകാര്യവത്കരണത്തിന്റെ ആമുഖമാണെന്നതുകൊണ്ടുമാണ് എതിര്‍പ്പുണ്ടായത്. മാത്രമല്ല 'നാക്' ടീമുകളുടെ രൂപവത്കരണംതന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്.

ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ ശ്രമത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് അടുത്തിടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ പൊതുസ്വത്താണ്, അതുകൊണ്ടുതന്നെ അത് സര്‍ക്കാറിന്റെയും പൊതുസര്‍വകലാശാലയുടെയും നിയന്ത്രണത്തിനുകീഴില്‍ നില്‍ക്കേണ്ടത് ജനാധിപത്യ, മതേതര സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്. സാമ്പത്തിക, അക്കാദമിക് മേഖലകളില്‍ സ്വയംഭരണം കിട്ടുന്നതുവഴി അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ ബൗദ്ധികസ്വാതന്ത്ര്യം കൂടുമോ അതോ കുറയുമോ എന്ന് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കണം.

കേരളത്തിലെ എത്ര എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനം ജാതി, മതം, വികസന ഫണ്ടിലേക്ക് 'സംഭാവന' കൊടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവ് തുടങ്ങിയ പരിഗണനകളില്ലാതെ അക്കാദമിക മികവ് പരിഗണിച്ച് നടക്കുന്നുണ്ട് എന്ന നിഷ്പക്ഷമായ ഒരു പഠനം സ്വയംഭരണം നല്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയില്‍പ്പോലും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാറിനോ അധ്യാപകനിയമനത്തിനുമുകളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇനി വിദ്യാര്‍ഥിപ്രവേശനത്തിന്റെ കാര്യം നോക്കുക. എത്ര മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാറും യു.ജി.സി.യും നല്കുന്ന നിര്‍ദേശങ്ങള്‍ ഒരു കോട്ടവുംതട്ടാതെ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നുണ്ട്?

സ്വകാര്യ കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണം നല്കിയാലേ അവിടെ മുന്തിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നില്ല. പക്ഷേ, സ്വയംഭരണം കൊണ്ട് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ എന്ത് മാറ്റമാണ് അക്കാദമിക് രംഗത്ത് വരാന്‍പോകുന്നതെന്ന് മനസ്സിലാകുന്നില്ല.

മാധവമേനോന്‍ കമ്മിറ്റിയുടെ പൊരുള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുള്ളതെങ്കില്‍ കുറെയേറെ ആശങ്കകള്‍ ഇല്ലതായേനെ. നിയമങ്ങളും അത് പാലിക്കപ്പെടുന്നതും തമ്മിലുള്ള അന്തരമാണ് സ്വയംഭരണാധികാരം ആശങ്കയുളവാക്കുന്ന ഒരു നടപടിയാക്കുന്നത്.

സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വിപണിമൂല്യം നോക്കാതെ എല്ലാ കോഴ്‌സുകളെയും സംരക്ഷിക്കുമെന്ന പ്രതീക്ഷവെക്കുന്നതില്‍ അര്‍ഥമില്ല. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര സിലബസ്സില്‍ നിന്ന് വിപ്ലവങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും ചരിത്രം എടുത്തുകളയാനുള്ള സമ്മര്‍ദം വളരെ ശക്തമാണ്. ഒരു കേന്ദ്രസര്‍വകലാശാലയില്‍വരെ അവസ്ഥ ഇതാകുമ്പോള്‍ ഇടതുപക്ഷമെന്ന് കേട്ടാല്‍ വാളെടുക്കുന്ന മനേജ്‌മെന്റ് കോളേജുകള്‍ക്ക് സിലബസ് രൂപപ്പെടുത്താനുള്ള അവകാശം കിട്ടുമ്പോള്‍ ജനകീയചരിത്രത്തിന്റെയും സാമൂഹികവിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പണംകൊയ്യുന്ന കോഴ്‌സുകള്‍ മാത്രം നടത്തുകയും അല്ലാത്തവ പൂര്‍ണമായും അടച്ചുപൂട്ടുകയുമായിരിക്കും ഫലം.

സ്വയഭരണ കോളേജുകളുടെ അക്കാദമിക് കൗണ്‍സിലാണ് (എ.സി). ഏതു കോഴ്‌സ് എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റിന് മുന്‍തൂക്കമുള്ള രീതിയില്‍ അംഗസംഖ്യ നിശ്ചയിക്കുന്നതിനപ്പുറം സാമൂഹിക, സാമ്പത്തിക വൈവിധ്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രാതിനിധ്യസംവിധാനത്തിലൂടെ എ.സി.യെ സുതാര്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കുകപോലും ചെയ്യാന്‍ ബാധ്യതകളില്ലാത്ത ഒരു എ.സി. രൂപപ്പെടുത്തുന്ന ഡിപ്ലോമ കോഴ്‌സുകളെപ്പറ്റി സമൂഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

'ഒരു പൊതുനിലവാര അളവുകോല്‍' ഉണ്ടാക്കി സ്വയംഭരണ കോളേജുകളുടെ നിലവാരം സര്‍ക്കാറും സര്‍വകലാശാലയും ആണ്ടോടാണ്ട് ഉറപ്പുവരുത്തും എന്നുപറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ഒരു പൊതു അളവുകോലുകൊണ്ട് അളക്കുക? കണക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്ത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല അക്കാദമിക് നിലവാരം. സാമൂഹികശാസ്ത്രകാരന്‍ പീര്‍ ഇല്‍നര്‍ അക്കാദമിക് മേഖലയിലെ 'കണക്കെടുപ്പ് സംസ്‌കാരം' (ഓഡിറ്റ് കള്‍ച്ചര്‍) എന്നാണ് ഈ അളവുകോലിനെ വിശേഷിപ്പിക്കുന്നത്. പിഎച്ച്.ഡി.കളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രോജക്ട് വര്‍ക്കുകളുടെയും എണ്ണവും കെട്ടിടത്തിന്റെ മനോഹാരിതയുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ് നിലവാരം അളക്കുന്നതെങ്കില്‍ അത് നവ ലിബറല്‍ മൂലധനയുക്തിയാണ്. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെയും അവരുടെ വിശകലന ശേഷിയെയും അളക്കുക. ക്ലാസ്‌റൂമിലും പുറത്തും നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം അളക്കുക. അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവുത്പാദനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന് അളന്നുനോക്കുക. അതോടൊപ്പം കോളേജ്‌ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെയും ജേണലുകളുടെയും അവ എത്രപേര്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവാരം അളക്കുക. ഇങ്ങനെയൊക്കെയാണോ ചെയ്യുകയെന്ന് ഉറപ്പില്ല.

അധ്യാപകരും വിദ്യാര്‍ഥികളും പല മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമെല്ലാം സ്വയംഭരണത്തിന്റെ വരുംവരായ്കകളെ പഠിക്കട്ടെ. അവരുടെ അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇത് നടപ്പാക്കാന്‍ .

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )

Wednesday, May 8, 2013

ഹരിതരാഷ്ട്രീയത്തിന് ഒരു വോട്ട് ബാങ്ക്‌



ടി. എന്‍ . പ്രതാപന്‍  (MLA)


''പാപികളെക്കൊണ്ട് ലോകം നശിക്കില്ല; എന്നാല്‍, ലോകം നശിക്കാന്‍ പോകുന്നത്, പാപം ചെയ്യുന്നത് നിഷ്‌ക്രിയതയോടെ കണ്ടുനില്‍ക്കുന്നവരില്‍ക്കൂടിയാണ്'' ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അത് വായിച്ചിട്ടുള്ള ആര്‍ക്കും ഇന്ന് കേരളത്തില്‍ നടമാടുന്ന പരിസ്ഥിതിനാശ പ്രവര്‍ത്തനങ്ങളില്‍ കേരളീയസമൂഹം കാണിക്കുന്ന നിഷ്‌ക്രിയതയെ കണ്ണുമടച്ചു സമ്മതിച്ചുകൊടുക്കാന്‍ നിര്‍വാഹമില്ല, കാരണം കേരളം നശിക്കരുത്.

മൂന്നരപ്പതിറ്റാണ്ടായി കേരളത്തിലെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനത്തിന്റെ വേരോട്ടം തുടങ്ങിയിട്ട്. അതിന് തുടക്കമിട്ട ജോണ്‍ സി. ജേക്കബ് മുതല്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ വൃഥാവിലായി എന്നു പറയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തും സുഗതകുമാരി ടീച്ചറുമൊക്കെ നേതൃത്വം നല്‍കിയ സൈലന്റ് വാലി സമരം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് 'ആ സുന്ദരഭൂമി' വനംകൊള്ളക്കാരില്‍ നിന്നും ഭൂമാഫിയയില്‍ നിന്നും പരിരക്ഷിച്ച് നിര്‍ത്തിയത്. അതിന്‌സഹായകരമായി വര്‍ത്തിച്ചത് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയും. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കുറവല്ലേ ഇന്ന് നാം കാണുന്ന പ്രകൃതിനാശത്തിന്റെ പ്രധാന കാരണം? രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു വിഷയമായി, പരിസ്ഥിതിവിഷയം ഇതുവരെ മാറിയിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ എന്തേ അത്തരത്തില്‍ ഒരു 'ഹരിത-സംരക്ഷണസേന' ഒരു പാര്‍ട്ടിയിലും ഉണ്ടായില്ല..? രാജ്യഭരണത്തിന്റെ ചുമതല നിര്‍വഹിക്കുകയും വികസന അജന്‍ഡകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെങ്കിലും അവരുടെ പ്രധാന പ്രവര്‍ത്തന മേഖലയില്‍ പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടുത്തിയേ മതിയാവൂ.


കേരളത്തിലാണെങ്കില്‍ അത് തികച്ചും വിപരീതദിശയിലാണ് രൂപംപ്രാപിച്ചത്. കാടും മേടും മണ്ണും കൈയേറ്റം ചെയ്യാന്‍വേണ്ടി ഒരു കൂട്ടായ്മ, എന്നിട്ട് അതിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലേബലും പിന്തുണയും ഇതൊക്കെ മനസ്സിലാക്കാന്‍ വൈകുന്നുവോ? എല്ലാം അറിയുമെന്നഭിമാനിക്കുന്ന മലയാളികള്‍?


മാറിമാറി വരുന്ന സര്‍ക്കാറുകളുടെ നിറംനോക്കി പരിസ്ഥിതിവാദികളും പ്രവര്‍ത്തകരും പ്രകൃതിധ്വംസക പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും നേരിട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. അതായിരിക്കണം പ്രകൃതിയോട് ചേരാതെ നില്‍ക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാന്‍ ഇടയായത്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് അതാത് കാലത്തെ കൈയടിയും പിന്തുണക്കാരെ സംതൃപ്തിപ്പെടുത്തലും അനുയായികള്‍ക്ക് 'ആശ്വാസവും' പ്രധാനമായിരിക്കണം. ഇവയെല്ലാം താത്കാലികമാണെന്നും ശാശ്വതമായ നിലനില്പ് അതിനില്ലെന്നുമുള്ള വസ്തുത തിരിച്ചറിയാനാവാത്തതാണ് ഖേദകരം.


ഇന്ന് കേരളസമൂഹം ചൂടോടെ ചര്‍ച്ചചെയ്യുന്ന ഒരുവിഷയമാണ് 'അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി'. പാരിസ്ഥിതികമായി ആ പദ്ധതി ഉണ്ടാക്കിയേക്കാവുന്ന നാശം കണക്കാക്കാവുന്നതിനുമപ്പുറമാണ്. എന്നാല്‍, ഈ പദ്ധതിയുടെ ഉപജ്ഞാതാക്കള്‍തന്നെ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നതുപ്രകാരം ആ പദ്ധതി കേരളത്തിന് ഒരിക്കലും ഉപകാരപ്രദമാവില്ല. കാരണം, കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ പെരിങ്ങല്‍ക്കുത്തില്‍ ജലക്ഷാമം ഒന്നുമാത്രംകൊണ്ട് പ്രഖ്യാപിത കപ്പാസിറ്റിയുടെ മുപ്പത്തഞ്ചുശതമാനംപോലും ഉത്പാദനം നടത്തുവാന്‍ സാധിക്കുന്നില്ല. അങ്ങിനെയിരിക്കെ, ചാലക്കുടിയാറിലെ ജലലഭ്യതമാത്രം മുന്നില്‍ക്കണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം എവിടെനിന്ന് ലഭിക്കും? ഇത് ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.


'ഹരിതരാഷ്ട്രീയ' ചിന്ത ഇന്ത്യാമഹാരാജ്യത്ത് പുതിയതൊന്നും അല്ല. പക്ഷേ, അത് ഒരു വോട്ടുബാങ്കായോ, രാഷ്ട്രീയപ്പാര്‍ട്ടികളുടെ മേല്‍ സ്വാധീനം ചെലുത്തുന്ന ഒന്നായോ ഇതുവരെ വളര്‍ന്നിട്ടില്ലെന്നുമാത്രം. ഗാന്ധിജി, നെഹ്രു, ഇന്ദിരാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരായിരുന്നു. നമ്മുടെ പഞ്ചവത്സര പദ്ധതികളെല്ലാം അവരുടെ ദീര്‍ഘവീക്ഷണങ്ങളുടെ പ്രായോഗിക സമീപനങ്ങള്‍ക്കുള്ള ഉദാഹരണങ്ങളാണ്. ലോകത്ത് ഏറ്റവും ശക്തമായ വനം-വന്യജീവി സംരക്ഷണനിയമം നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. എന്നാല്‍, പുത്തന്‍ വികസനമാര്‍ഗത്തിന്റെ വഴികളില്‍ നാം അത്തരം ആശയങ്ങളും പരിപാടികളും കൈമോശം വരുത്തുന്നു.


നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്; അല്ലെങ്കില്‍ ഉണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും പാരിസ്ഥിതികമായ ആശയവ്യക്തത ഉണ്ടായിരുന്നില്ല. അതുണ്ടാക്കിയെടുക്കാന്‍ ആത്മാര്‍ഥമായ ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള ആശയപരമായ അകല്‍ച്ച വളരെയേറെ ആയിരുന്നു. വികസനവിരോധികളായി പേര് ചാര്‍ത്തപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരും നാട് മുടിക്കുന്ന ആളുകളുമായി രാഷ്ട്രീയക്കാരും കണക്കാക്കപ്പെട്ടു. ഇതിനിടയില്‍ സാമാന്യജനങ്ങള്‍ സത്യം എന്തെന്ന് അറിയാതെ ഇതിലൊന്നും താത്പര്യം ഇല്ലാത്തവരായിത്തീരുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് ചെറിയ രാഷ്ട്രീയവിഭാഗങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും ജാതിക്കും ഉപജാതിക്കും വളരെയുള്ള സ്വാധീനം (ദുഃസ്വാധീനം എന്ന് പറയാം) ശുഭകരമായ ഒന്നല്ല. എന്നാല്‍, ഇതിനെയെല്ലാം മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ചിലപ്പോഴെങ്കിലും അംഗീകരിക്കേണ്ടിവരുന്നത് അവര്‍ ഉയര്‍ത്തിക്കാട്ടുന്ന 'വോട്ടുബാങ്ക് കാര്‍ഡ്' മൂലമാണ്. അത്തരത്തില്‍ ഒരു വോട്ട്ബാങ്ക് 'ഹരിത രാഷ്ട്രീയ'ത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ മലയാളി സമൂഹത്തിന് കഴിഞ്ഞാല്‍ ഭരണാധികാരികളുടെ വീക്ഷണത്തില്‍ സ്വാധീനം ചെലുത്താന്‍ ആയേക്കും. 'ഹരിതരാഷ്ട്രീയം' പ്രസക്തമാവുന്നത് ഇങ്ങനെയുള്ള അവസ്ഥയിലാണ്. രാഷ്ട്രീയം, രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തകരില്‍ പാരിസ്ഥിതികമായ ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഞങ്ങള്‍ പറയുന്ന 'ഹരിതരാഷ്ട്രീയം'.


ഈ ഒരു ആശയം കൊണ്ടുവന്നപ്പോള്‍ത്തന്നെ, കക്ഷിരാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണ വളരെ ശുഭകരമായ സൂചനയായി കാണുന്നു. ഹരിതരാഷ്ട്രീയത്തിന് ഒരു ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയത്തിനും മതത്തിനും മറ്റെന്തിനും അതീതമായി നിലനിന്നുകൊണ്ട് നമ്മുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.

Wednesday, May 1, 2013

BISHOP (DR) MICHEL JOHN-CONDOLENCE


ബിഷപ്‌ ഡോ. മൈക്കിൾ ജോണ്‍ വിട പറയുമ്പോൾ ഒരു ജനതയുടെ സ്വാഭിമാന പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത് . ദളിതരുടേയും ആദിവാസികളുടെയും മതാരോഹണ ഭൂമികയിലാണ്‌ ബിഷപ്‌ ജോണിന്റെ ജീവിതം വായിക്കപ്പെടെണ്ടത് . ശ്രി. ജോസ് പീറ്റർ 'കലഹിക്കുന്ന ചരിത്ര'ത്തിലൂടെ (മലയരയരുടെ മതപരിവർത്തന ചരിത്രം) വെളിപ്പെടുത്തിയത് ഈ ചരിത്ര സന്ദർഭങ്ങളെ ആയിരുന്നു. ദീർഘ വീഷണവും ധിഷണയും ഒത്തു ചേർന്ന ബിഷപ്‌ സമകാലീക സഭയ്ക്ക് ഒരു പാഠപുസ്തകം ആകേണ്ടതാണ് . സി. എസ് . ഐ സഭയിൽ ദലിതർ അവകാശ പോരാട്ടങ്ങൾ നടത്തിയിരുന്ന അതേ കാലഘട്ടത്തിൽ ആദിവാസി ജനതയ്ക്ക് വേണ്ടി സ്വന്തം ഡയോസിസ് എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നിതാന്ത പരിശ്രമം നടത്തിയിരുന്നു മൈക്കിൾ ജോണച്ചൻ. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഫലവത്തായത് 1983ലാണ് . കോട്ടയം മേലുകാവ് കേന്ദ്രീകരിച്ചു ആദിവാസികൾക്ക് വേണ്ടി ഒരു ഡയോസിസ് രൂപം കൊള്ളുകയും 1984 ൽ അദ്ദേഹം അതിന്റെ സ്ഥാപക ബിഷപ്‌ ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഒരു സമുദായം എന്ന നിലയിൽ കരുത്താർജ്ജിക്കുന്ന ഒരു ജനതയെയാണ്‌ പിന്നീട് കേരളം കാണുന്നത് . സുറിയാനി ആധിപത്യം പുലരുന്ന മധ്യകേരള മഹായിടവകയിലെ "രക്ഷക ജനാധിപത്യത്തിൽ" നിന്നും സ്വാഭിമാനത്തിന്റെയും സ്വയം പ്രതിനിധാനത്തിന്റെയും സ്വന്തം ഇടത്തെ / ആദിവാസി ഇടത്തെ സൃഷ്ട്ടിച്ച ഇടയൻ ആയിരുന്നു ബിഷപ്പ്‌ മൈക്കിൾ ജോണ്‍. വ്യക്തിപരമായി, മഹാനായ ഒരു കുടുംബ സുഹൃത്തിനെ കൂടിയാണ് നഷ്ട്ടപ്പെടുന്നത് .

സന്തോഷ്‌ ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ്‌ നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "

തൊഴിലാളി ദിനം: കേരളത്തിലെ മാറുന്ന തൊഴില്‍ മേഖല



image


ചൂക്ഷണത്തിനെതിരെ ഉയര്‍ന്ന കൊയ്‌ത്തുപാട്ടുകളും ആരവങ്ങളും അവസാനിക്കുമ്പോള്‍ തൊഴില്‍ ചൂക്ഷണത്തിന്റെ പുതിയ ഭാവമാണ്‌ കേരളക്കരയാകെ പ്രത്യക്ഷപ്പെടുന്നത്‌
അഭ്യസ്ഥവിദ്യരായ വലിയൊരു സമൂഹം നീതിയ്‌ക്കായി കേഴുന്നത്‌. അതേ,കേരളത്തിലെ തൊഴില്‍ സംസ്‌കാരം മാറുന്നു. അതോടെ ചൂക്ഷണത്തിന്റെ പുത്തന്‍ മുഖങ്ങള്‍ വ്യാപിക്കുന്നു. 

കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി നടക്കുന്ന സമരം കേരളമാകെ നിര്‍ജീവമായാണ്‌ കണ്ടത്‌. അധ്യാപക മേഖലയിലും ഇത്തരം ചൂക്ഷണങ്ങള്‍ വ്യാപകമാണ്‌. നഴ്‌സിങ്ങ്‌ മേഖലയില്‍ ചൂക്ഷ ണത്തിനെതിരെ ഉണ്ടായ സമരവേലിയേറ്റം നാളത്തെ തൊഴില്‍ സമരങ്ങളുടെ പുത്തന്‍ ചിത്രമാണ്‌ വരച്ചു കാട്ടിയത്‌
മണപ്പുറം ഫിനാന്‍സ്‌ ആന്‍ഡ്‌ ഇന്‍ഷ്യുന്‍സില്‍ നടക്കുന്ന സമരം വെറുമൊരു തൊഴിലാളി സമരമല്ല. രാജ്യത്തെമ്പാടും 3000ത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ഈ ധനകാര്യ സ്ഥാപനത്തില്‍ 20,000 ലധികം ജീവനക്കാര്‍ പണിയെടുക്കുന്നു. ഒന്‍പത്‌ മണിക്കൂര്‍ സമയം അധ്വാനിക്കുന്ന ഇവര്‍ക്ക്‌ നല്‌കുന്നതോ തുച്ഛമാ ശമ്പളം. കഴിഞ്ഞ കുറെ നാളായി ഇവിടെ സമരം അരങ്ങേറുന്നു. സമരം നടത്തുന്നത്‌ ശമ്പള വര്‍ധനവിന്‌ അല്ല. അനധികൃതമായ സ്ഥലമാറ്റത്തിനെതിരെയാണ്‌. 25നും 35നും ഇടയ്‌ക്ക്‌ പ്രായമുള്ള ചെറുപ്പക്കാരെ ജോലിയ്‌ക്ക്‌ എടുക്കുന്ന ബാങ്കുകള്‍ അവരുടെ കഴിവുകള്‍ ചൂക്ഷണം ചെയ്‌തതിന്‌ ശേഷം ജോലിക്കാരെ ഒഴിവാക്കുവാന്‍ കണ്ടുപിടിച്ച പുതിയ ബിസിനസ്‌ തന്ത്രമാണ്‌ സ്ഥലമാറ്റം. അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ഥലമാറ്റത്തിന്‌ വിധേയരാകുന്ന ജോലിക്കാര്‍ക്ക്‌ ഈ തുച്ഛമായ ശമ്പളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുവാന്‍ സാധ്യമല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിതരാകും. കഠിനമായ തൊഴില്‍ നിയമങ്ങള്‍, ചോദ്യചെയ്യപ്പെടുവാന്‍ സാധ്യമല്ലാത്ത ജോലി വ്യവസ്ഥ, അടിമകളെ പോലെ പണിയെടുക്കുന്നവരാണ്‌ കേരളത്തിലെ സ്വകാര്യ ജീവനക്കാര്‍. ബാങ്കുകള്‍ മാത്രമല്ല ചൂക്ഷകര്‍ . 8.30ന്‌ ജോലിയ്‌ക്ക്‌ കയറിയില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ഇടപാടുകാരന്‍ നല്‌കുന്ന സ്വര്‍ണത്തിന്‌ പരമാവധി പണം ബാങ്ക്‌ നല്‌കുമ്പോള്‍ ഇടപാടുകാരനെക്കൊണ്ട്‌ സ്വര്‍ണം തിരിച്ചെടുപ്പിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാരന്റെതാണ്‌. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടത്‌ ജീവനക്കാരന്‍. തൊഴില്‍ സമരം നടത്തുന്നവരെ ഗുണ്ടകളെക്കൊണ്ട്‌ തല്ലിച്ചതയ്‌ക്കുന്ന പുതിയ മുതലാളിമാര്‍ക്ക്‌ ഓശാന പാടാന്‍ കോര്‍പറേറ്റ്‌ മാധ്യമങ്ങളും ഉണ്ട്‌.


സ്വകാര്യ മേഖലയിലെ സിബിസിഇ സ്‌കൂളുകള്‍ മറ്റൊരു ചൂക്ഷക സ്ഥലമാണ്‌. സിബിസിഇ മാനദണ്ഡമനുസരിച്ചാണ്‌ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‌കുന്നത്‌. അധ്യാപകര്‍ക്ക്‌ ചെക്ക്‌ നല്‌കുന്നത്‌ കൂടിയ ശമ്പളം. പക്ഷേ കയ്യില്‍ കിട്ടുന്നതോ ഒപ്പിട്ട്‌ നല്‌കിയതിന്റെ പാതി. പ്രസവഅവധി ചോദിച്ചാല്‍ പിരിഞ്ഞ്‌ ുപോകണം. കുട്ടികളില്‍ നിന്ന്‌ കൃത്യമായി ഫൈന്‍, ഫീസ്‌ എന്നിവ പിരിചെടുത്തില്ലെങ്കില്‍ പണികിട്ടുന്നത്‌ അധ്യാപകര്‍ക്ക്‌. അഭ്യസ്ഥവിദ്യരായ അടിമകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ മടിക്കും. കാരണം അരാഷ്ട്രീയവാദികളാണ്‌ ഇവര്‍.
കോര്‍പറേറ്റ്‌ മാധ്യമങ്ങള്‍ ഇത്തരം തൊഴില്‍ ചൂക്ഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. കാരണം ഇത്തരം സ്വകാര്യ സ്ഥാപങ്ങള്‍ കോടികളാണ്‌ പരസ്യമായി നല്‌കുന്നത്‌.
കഴിഞ്ഞ ദിവസം മണപ്പുറത്തെ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പ്രമുഖ മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ സമരം വാര്‍ത്ത മാധ്യമത്തില്‍ എത്തിയില്ല. പകരം പരസ്യമാണ്‌ ജനങ്ങള്‍ കണ്ടത്‌. തൊഴിലാളി പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിറ്റേദിവസം വാര്‍ത്ത മുക്കി.
നഴ്‌സിങ്ങ്‌ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ ആദ്യം മടിച്ചു നിന്നു. കാരണം അവര്‍ക്ക്‌ വലുത്‌ പരസ്യമാണ്‌. മാറുന്ന തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതയ്‌ക്കെതിരെ പുതിയ ആശയങ്ങള്‍ ഉണരേണം. ലാഭക്കൊതിയന്മാര്‍ പുതിയമേച്ചില്‍ സ്ഥലങ്ങള്‍ തേടുമ്പോള്‍ സംഘടിക്കേണ്ടത്‌ തൊഴിലാളിയാണ്‌. 



courtesy-malayalam news

Wednesday, April 24, 2013

SSLC 2013-100% VICTORY FOR BEMGHSS,CALICUT


 W E L L   D O NE      W E L L   D O NE     W E L L   D O NE


    


100 PERCENT VICTORY IN SSLC  EXAMINATION

WE AT CSIPASS,PUTHIYARA CONGRATULATE THE 

STUDENTS,TEACHERS,PARENT TEACHERS 

ASSOCIATION(PTA) AND THE CSI CORPORATE

MANAGEMENT OF CSI SCHOOLS IN MALABAR AND

WYNAD FOR ACHIEVING 100 PERCENT VICTORY

IN THE 2013 SSLC EXAMINATION.

WE APPRECIATE THE SINCERE EFFORTS TAKEN

BY THE  CORPORATE MANAGER REV.VINOD ALLEN

AND THE DIOCESAN LEADERSHIP  IN THIS REGARD

TO ACHIEVE THE GOAL.

ALSO CONGRATULATE THE PRINCIPAL MRS.CECILY

JOHN,HEAD-MISTRESS MRS.VALSALA JOHN AND

THE PTA PRESIDENT MR.K.P CHANDRAN FOR 

MOTIVATING THE STUDENTS TO REACH 100% MARK.

CSIPASS WORKERS,PUTHIYARA