Translate

Wednesday, February 8, 2012

യേശുവില്ലെങ്കില്‍ വിപ്ലവകാരികളുടെ പട്ടിക അപൂര്‍ണം: മാര്‍ കൂറിലോസ്


സ്വന്തം ലേഖകന്‍
Posted on: 09-Feb-2012 02:23 AM
 
തിരു: യേശുക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണമെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്നത് നൂറുശതമാനവും ശരിയാണ്്. ക്രിസ്തുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ട്. യേശുവിനെ മാറ്റിനിര്‍ത്തിയാല്‍ വിപ്ലവകാരികളുടെ പട്ടിക പൂര്‍ണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച "മാര്‍ക്സാണ് ശരി" പ്രദര്‍ശനം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയാണ് ഞാന്‍ . അതില്‍ അഭിമാനിക്കുകയുംചെയ്യുന്നു. ലോകം അംഗീകരിച്ച സത്യം സിപിഐ എം പറയുമ്പോള്‍ വിവാദമുണ്ടാക്കുന്നത് എന്തിനെന്നുമനസിലാവുന്നില്ല. വിവാദമുണ്ടാക്കുകയല്ല, സ്വാഗതംചെയ്യുകയാണ് വേണ്ടത്. അന്ത്യഅത്താഴ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് സിപിഐ എം പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയതോടെ അത് സംബന്ധിച്ച വിവാദം അവസാനിക്കേണ്ടതായിരുന്നു." ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം ചെ ഗുവേരയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങള്‍ എന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ട്. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായി ഏറെ ബന്ധമുണ്ട്. യഹൂദമതത്തിന്റെയും ക്രിസ്തുവിന്റെയും ദര്‍ശനങ്ങള്‍ മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്ഥിതിസമത്വവാദചിന്ത ബൈബിളില്‍ ഉടനീളം കാണാം. ദരിദ്രജനതയുടെ മുന്നേറ്റമായിരുന്നു ആദ്യകാലത്ത് ക്രൈസ്തവമതം. ദരിദ്രര്‍ക്ക് മതം ആശ്വാസമാകുന്നത് എങ്ങനെയെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. മതത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് പൂര്‍ണമായി മനസിലാക്കുകയാണ് വേണ്ടത്. മാര്‍ക്സിസം പ്രത്യയശാസ്ത്രപരമായും ക്രൈസ്തവചിന്ത വിശ്വാസപരമായും ഏറ്റെടുക്കുന്നത് മര്‍ദിതരുടെ മോചനമാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് ക്രൈസ്തവ ദര്‍ശനം. എന്നാല്‍ , ധനികവര്‍ഗത്തിന്റെ പക്ഷംചേര്‍ന്ന വ്യവസ്ഥാപിത സഭകള്‍ യേശുവിന്റെ ദര്‍ശനം ഉപേക്ഷിച്ചു. വിപ്ലവാദര്‍ശം കൈയൊഴിഞ്ഞവരാണ് ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നതില്‍ തെറ്റ് കാണുന്നത്. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണ്. ക്യൂബയില്‍ ഫിദല്‍കാസ്ട്രോ പ്രസിഡന്റായിരിക്കെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് വലിയ കത്തീഡ്രല്‍ നിര്‍മിച്ചു നല്‍കി. കത്തീഡ്രലിന്റെ കൂദാശച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. ഫിദല്‍ കാസ്ട്രോയുടെ 80-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനും ഞാന്‍ സാക്ഷ്യം വഹിച്ചു. വടക്കേ ഇന്ത്യയിലും മറ്റും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ സംരക്ഷകരായി ഓടിയെത്തിയത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷക്കാരാണെന്ന കാര്യം മറക്കാനാവില്ല. ഇതൊക്കെ മറച്ചുവച്ച് പ്രചാരണം നടത്തുന്നവരെപ്പറ്റി എന്തു പറയാനാണ്-മെത്രാപോലീത്ത പറഞ്ഞു. ധാര്‍മികമൂല്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ് "മാര്‍ക്സാണ് ശരി" പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന നഗരിയില്‍ മാര്‍ കൂറിലോസിനെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ വികാരി ഫാ. അനീഷ് ടി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു. ഇ എം എസ് കൃതികളുടെ വാള്യങ്ങളിലൊന്ന് കടകംപള്ളി മാര്‍ ഗീവര്‍ഗീസിന് സമ്മാനിച്ചു. 


ക്രിസ്തുവും ചെഗുവേരയും പ്രയത്നിച്ചത് ഒരേ ലക്ഷ്യത്തിനെന്ന് "മനോരമ"
Posted on: 09-Feb-2012 02:19 AM
തിരു: ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളില്‍ യാത്രചെയ്ത് ചരിത്രമായി മാറിയ രണ്ടുപേരാണ് യേശുക്രിസ്തുവും ചെഗുവേരയുമെന്ന് "മനോരമ" പ്രസിദ്ധീകരണം. യേശുക്രിസ്തുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ ഷോകേസില്‍ അടുത്തടുത്തായി സൂക്ഷിക്കുന്ന എഴുത്തുകാരി റോസ്മേരിയെയും ഭര്‍ത്താവിനെയും പ്രകീര്‍ത്തിച്ച് "മനോരമ വീടി"ന്റെ ഫെബ്രുവരി ലക്കത്തിലാണ് ഇങ്ങനെ പറയുന്നത്. ഈ ചിത്രങ്ങള്‍ ഇവരുടെ വീടിനെ പ്രകാശമയമാക്കുന്നുവെന്നും എഴുതി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ സമരപോരാളികള്‍ക്കൊപ്പം യേശുവിന്റെ ചിത്രം നല്‍കിയത് വിവാദമാക്കിയത് മനോരമയാണ്. ഇപ്പോള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ തന്നെ യേശുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ അടുത്തടുത്ത് സൂക്ഷിക്കുന്നതിനെ പ്രകീര്‍ത്തിച്ചിരിക്കുന്നു. മനോരമ വീടിന്റെ "സെലിബ്രിറ്റി ഷോകേസ്" പംക്തിയിലാണ് റോസ്മേരിയുടെയും പ്രിയന്റെയും വീട്ടിലെ ഷോകേസില്‍ യേശുവിന്റെയും ചെഗുവേരയുടെയും ചിത്രങ്ങള്‍ അടുത്തടുത്ത് വെച്ചതിനെക്കുറിച്ച് വാര്‍ത്തയും ചിത്രവും. "മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഛായാചിത്രങ്ങളാണ് ക്രിസ്തുവിന്റേതും ചെഗുവേരയുടേതും. വല്ല പ്രളയമോ ഭൂകമ്പ മുന്നറിയിപ്പോ ഉണ്ടായാല്‍ ഈ രണ്ട് ചിത്രങ്ങള്‍ മാത്രമായിരിക്കും ഞാന്‍ കയ്യിലെടുക്കുക. അതുകൊണ്ടുതന്നെ അവ എനിക്ക് എത്രമേല്‍ പ്രിയങ്കരമെന്ന് മനസ്സിലാക്കാമല്ലോ" എന്ന റോസ്മേരിയുടെ വാക്കുകളും ചേര്‍ത്തിട്ടുണ്ട്.











മതവികാരം ഇളക്കുന്നവര്‍ എന്തെ ഇതൊന്നും കണ്ടില്ലേ....

ക്രിസ്ത്യന്‍ വിഭാഗത്തെ ഓര്‍ത്തു വല്ലാതെ വേദനിക്കുകയും മുതലക്കണ്ണ്നീര്‍ വാര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സും , കോണ്‍ഗ്രസ്‌ രാഷ്ട്രീയം മനസില്‍ താലോലിക്കുന്ന ചില ക്രിസ്തീയ വിഭാഗങ്ങളും ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ അപമാനിച്ചു എന്ന വിഷയത്തില്‍ വളരെ വികരാദീനരായി പ്രതികരിക്കുകയും വിശ്വാസികളെ സംഘടിപ്പിച്ചു പ്രകടനം നടത്തുകയും ചെയ്തു. ഇതില്‍ ഇവര്‍ വിവാദം സൃഷ്ട്ടിക്കാന്‍ നോക്കുന്നത് തനി രാഷ്ട്രീയ ഉദ്ദേശത്തോടെ ആണെന്ന് പറയാതെ നിവര്ത്തിയില്ല... കാരണം , ' മുതലാളിതത്തിന്റെ അന്ത്യ അത്തായം' എന്ന നല്ല ഒരു ആശയം ഉദ്ദേശിച്ചു മാത്രം ഉണ്ടായ ഒരു പോസ്റ്റര്‍ ആണ് കഴിഞ്ഞ ദിവസം വിവാദം ആക്കിയത്. ഒന്നാമത് തിരുവത്താഴം എന്ന ആ പോസ്റ്റര്‍ ഇല്‍ ക്രിസ്തുവിനെയോ ശിഷ്യന്‍മാരേയോ കാണിക്കുന്നില്ല. ക്രിസ്തു ഇരിക്കുന്ന സ്ഥാനത്ത് ഒബാമ ഇരിക്കുന്നു എന്ന് മാത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റു നേതാക്കള്‍ ശിഷ്യന്‍ മാരുടെ സ്ഥാനത്തും ഇരിക്കുന്നു. ഇതില്‍ എവിടെ ആണ് ക്രിസ്തുവിനെ ആക്ഷേപിക്കുന്നത്.??? അതേസമയം , തിരു അത്താഴത്തെ വളരെ മ്ലെച്ചവും വിരൂപവും ആക്കി നൂര് കണക്കിന് ചിത്രങ്ങളും കാര്‍ടൂണ്‍കളും നിലവില്‍ ഉണ്ട്. അതില്‍ ക്രിസ്തുവിന്റെ സ്ഥാനത് പട്ടിയെ പോലും പ്രതിക്ഷ്ട്ടിച്ചിട്ടുണ്ട്. ചില ഫോട്ടോകള്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്നത്‌ നോക്കുക. അവയൊന്നും കാണാതെയും അതിനെതിരെ പ്രതികരിക്കാതെയും ഇരിക്കുന്ന കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്‌ ആഭിമുഖ്യമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇപ്പോള്‍ ഈ പോസ്റ്ററില്‍ മാത്രം തെറ്റ് കണ്ടെത്തി വിശ്വാസികളെ തെറ്റ്ധരിപ്പിച്ചു വികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട് ആണെന്ന് വക്തമാക്കണം. ക്രിസ്തുവിനെ തന്നെ വികൃതമാക്കിയ മലയാള കാര്‍ട്ടൂണ്‍ കളും നിലവിലുണ്ട്. വികലമായി ചിത്രീകരിച്ച അന്ത്യ അത്തായം ഉള്‍കൊണ്ട ഒരു കാര്‍ട്ടൂണ്‍ നു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരവും മുന്‍പ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല , ഈ കാര്‍ട്ടൂണ്‍ ഒക്കെ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഈ വിവാദം ഉയര്‍ത്തികൊണ്ടു വന്ന മനോരമ പോലെയുള്ള പത്രങ്ങളിലും ആണ് എന്നതും ശ്രദ്ദേയമാണ്. ഇതൊന്നും കാണാതെ ഇപ്പോള്‍ ഈ ഒരൊറ്റ സംഭവത്തില്‍ മാത്രം വിവാദം ഉണ്ടാക്കുന്നത് തനി രാഷ്ട്രീയം അല്ലാതെ മറ്റെന്താണ്..??? ഇന്ന് ലോകത്ത് വികലമാക്കപ്പെട്ട കുടുതല്‍ അന്ത്യ ചിത്രങ്ങള്‍ താഴെ കാണുന്ന ലിങ്ക് ഇല്‍ കാണാവുന്നതാണ്... അതിനു ശേഷം വിലയിരുത്തു... ഈ വികാര പ്രകടനത്തിന് പിന്നില്‍ രാഷ്ട്രീയാണോ എന്നത്...??? താഴെ കാണുന്ന ലിങ്ക് കാണുക... http://www.bitrebels.com/design/the-last-supper-17-of-the-best-parody-illustrations/



ക്രിസ്തുവിനെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹം: യാക്കോബായ സഭ
Posted on: 10-Feb-2012 12:33 AM
കൊച്ചി: മാനവരാശിയുടെ രക്ഷയ്ക്കായി ജീവത്യാഗംചെയ്ത ക്രിസ്തുവിനെ ശക്തിദുര്‍ഗമായി രാഷ്ട്രീയപാര്‍ടികള്‍ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് യാക്കോബായ സുറിയാനിസഭ. പലരും പലവിധത്തില്‍ അംഗീകരിക്കുന്ന മഹാനാണ് ക്രിസ്തു. ചില രാഷ്ട്രീയപാര്‍ടികള്‍ ക്രിസ്തുവിനെ വിപ്ലവകാരിയായി കരുതുന്നു. ചിലര്‍ വലിയൊരു താത്ത്വികനായും നേതാവായും അംഗീകരിക്കുന്നു. ഇതെല്ലാം സത്യത്തിന്റെ വെളിപ്പെടുത്തലാണ്. ഇതിന്റെപേരില്‍ വിവാദങ്ങള്‍ കൊഴുത്താലും സഭ തളരില്ല. ക്രൈസ്തവര്‍ മാത്രമല്ല ക്രിസ്തുവിനെ അംഗീകരിക്കുന്നത്. ക്രിസ്തു ക്രൈസ്തവരുടെമാത്രം സ്വകാര്യസ്വത്തല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തുവിനെ അംഗീകരിക്കുന്നുണ്ട്. ലോകമാസകലം കിസ്തുവിനെ അംഗീകരിക്കുന്നുവെന്നത് സന്തോഷകരമാണ്. ക്രിസ്തുവിവാദങ്ങള്‍ പുതിയ കാര്യമല്ലാത്തതിനാല്‍ സഭയ്ക്ക് ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ താല്‍പ്പര്യമില്ല. ഇപ്പോഴത്തെ ക്രിസ്തുവിവാദവും തിരുവത്താഴ തര്‍ക്കവും സഭ യോഗംചേര്‍ന്ന് വിലയിരുത്തുന്നതിനാലാണ് പ്രതികരണത്തിന് താമസം നേരിട്ടതെന്നും ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സഭയ്ക്കുവേണ്ടി വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സഭാസമിതികള്‍ ഔദ്യോകികമായി ചര്‍ച്ച ചെയ്താണ് ഈ നിലപാടെടുത്തതെന്നും ഫാ. കല്ലാപ്പാറ അറിയിച്ചു

ബഹുമാനപെട്ട വായനക്കാരെ, 
സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സംഘടന എന്ന നിലയില്‍ സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളെയും പറ്റി ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുകള്‍ ഉണ്ട്.ആത്മീയ വിഷയങ്ങളായാലും സാമൂഹ്യ വിഷയങ്ങളായാലും.നാമെല്ലാം ഒരേ രാജ്യത്തെ പൌരന്മാരാണല്ലോ.ഞങ്ങള്‍ എല്ലാ പ്രത്യയ ശാസ്ത്രങ്ങളിലെയും 'നന്മയെ' ആദരിക്കുന്നു,ഉള്‍കൊള്ളുന്നു. 
അത് ഗാന്ധിസം ആയാലും മാര്‍ക്സിസം ആയാലും.മനുഷ്യ വര്‍ഗത്തിന്‍റെ മോചന പോരാട്ടം തുടങ്ങി വെച്ചത് നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ദേവനാണെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.ഞങ്ങളില്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്.എന്നാല്‍ രാഷ്ട്രീയവും 'കക്ഷി രാഷ്ട്രീയവും' വെവ്വേറെയാണെന്ന്  ഞങ്ങള്‍ തിരിച്ചറിയുന്നു.ഞങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന്‍റെ മതില്‍ കെട്ടുകള്‍ ലവലേശം ഇല്ല.അനാവശ്യമായി ഉണ്ടാക്കിയെടുത്ത്‌ സഹജീവികളെ സമ്മര്‍ദത്തിലാക്കുന്ന  'വിവാദങ്ങളെ' ഞങ്ങള്‍ വെറുക്കുന്നു. 


 സ്നേഹ പൂര്‍വ്വം ,
 സി.എസ്‌.ഐ  ഐക്യ സംരക്ഷണ സമിതി‌  പ്രവര്‍ത്തകര്‍ (CSIPASS),
പുതിയറ,കോഴിക്കോട്-4   

1 comment:

Anonymous said...

Your stand is correct.