Translate

Monday, July 30, 2012

നോഹയുടെ കഥയിലെ ഗോഫര്‍ മരം ഇവിടെയുണ്ട്

ടി കെ സജി
 
ചിറ്റാര്‍: മഹാപ്രളയത്തെ അതിജീവിക്കാന്‍ നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്ന ഗോഫര്‍മരം ഗവി മേഖലയിലെ വനത്തില്‍ വളരുന്നു. പശ്ചിമഘട്ട മലനിരകളില്‍ പൂവിടാതെ കായ്ക്കുന്ന ഏക വൃക്ഷവും ഇതാണ്.


വനം വകുപ്പിന്റെ ഗൂഡ്രിക്കല്‍ റേഞ്ചില്‍പ്പെട്ട ഗവി മേഖലയിലെ പച്ചക്കാനം ഭാഗത്തും ഉറാനിയിലുമാണ് ഗോഫര്‍ മരങ്ങള്‍ മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്നത്. ബോഡോകോര്‍പസ് നെജിയാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഗോഫര്‍ മരം മലയാളത്തില്‍ നിറംപല്ലി എന്നാണ് അറിയപ്പെടുന്നത്. 12 വര്‍ഷം മുമ്പാണ് ഈ വൃക്ഷം ഗോഫര്‍ മരമാണെന്ന് വനംവകുപ്പ് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചത്. ഗവി മേഖലയില്‍ പച്ചക്കാനം ഭാഗത്ത് ആനച്ചാല്‍ ചരിവിലും അപ്പര്‍ മൂഴിയാര്‍വഴി ഉറാനിയിലേക്കുള്ള വഴിയില്‍ കടമാന്‍കുന്നു ഭാഗത്തും ഗോഫര്‍ മരം ധാരാളം കണ്ടുവരുന്നുണ്ട്.


ഉറാനിയില്‍നിന്ന് 2000-ല്‍ ശാസ്താംകോട്ട സ്വദേശിയായ ഫോറസ്റ്റ് വാച്ചര്‍ കുട്ടന്‍പിള്ള കൊണ്ടുവന്ന് നട്ട രണ്ട് ഗോഫര്‍ തൈകള്‍ ഇപ്പോള്‍ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസായ ആങ്ങമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തും വളര്‍ന്നു വരുന്നുണ്ട്. ഈ മഹാവൃക്ഷം വേനല്‍ക്കാലത്ത് അഗ്നിക്കിരയാകാതിരിക്കാന്‍ സുരക്ഷാ ഫയര്‍ ലൈനുകള്‍ എടുത്ത് വനപാലകര്‍ കാത്തുസംരക്ഷിച്ചുവരികയാണ്. ഇക്കാര്യം കഴിഞ്ഞ മാസം നിയമസഭാ ചോദ്യോത്തരവേളയില്‍ വനംമന്ത്രി പ്രതിപാദിക്കുകയുണ്ടായി. . കേരള വനംവകുപ്പ് പ്രത്യേക പരിരക്ഷയോടെ വളര്‍ത്തുന്ന ഈ മരങ്ങള്‍ കാണാന്‍ ഗവിസന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ തിരക്കേറുകയാണ്.


പച്ചക്കാനം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്ന് ഗവിയിലേക്കുള്ള യാത്രയില്‍ രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ റോഡിനിരുവശവുമായി രണ്ട് മരങ്ങള്‍ നില്‍ക്കുന്നത് കാണാം. ഇതില്‍ ഒരു മരത്തിന് 100 മീറ്ററിലധികം ഉയരവും 150 സെന്റീമീറ്റര്‍ വണ്ണവും വരും.

No comments: