Translate

Monday, November 26, 2012

ജനറിക് മരുന്ന് കുറിക്കാത്തതെന്ത് ?


ഡോ. സൂരജ് രാജന്‍ (യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ക്വീന്‍ സ്ക്വയര്‍, ലണ്ടന്‍)



സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി വിജയിക്കാത്തത് കഴിഞ്ഞദിവസം വാര്‍ത്തയായല്ലോ. മരുന്നു കുറിക്കുമ്പോള്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല എന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ നേരത്തേ നിലവിലുണ്ട്. പാലിക്കപ്പെടാറില്ലെന്നുമാത്രം. ജനറിക് ആണെങ്കിലും അല്ലെങ്കിലും മരുന്നുകള്‍ കുറിക്കുന്നതുമുതല്‍ വില്‍ക്കുന്നതില്‍വരെ അശാസ്ത്രീയത ഏറെ നിലനില്‍ക്കുന്നു. ഇതേപ്പറ്റി


മരുന്ന് എന്താണെന്നും അവയുടെ ബ്രാന്‍ഡ് നാമം, മരുന്നിന്റെ ഉള്ളടക്കം (generic name ഒടുവിലുള്ള പദസൂചിക കാണുക), ഡോസ് എന്നിവ എന്താണെന്നും എത്ര മണിക്കൂര്‍ ഇടവിട്ടു കഴിക്കണമെന്നും കൃത്യമായി അച്ചടിച്ചോ, എഴുതിയോ കൊടുക്കണമെന്നാണ് ലോകത്തെവിടെയുമുള്ള നിയമം. ഇന്ത്യയിലും നിയമങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ച് ഡോക്ടര്‍മാര്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല. മരുന്നിന്റെ സജീവ ഘടകത്തെ (active ingredient)  സൂചിപ്പിക്കുന്ന ജനറിക് നാമമേ എഴുതാന്‍ പാടുള്ളൂ. എന്നാല്‍ മെഡിക്കല്‍ കോളേജുകളില്‍പ്പോലും ഇതു നടക്കുന്നില്ല. ഇനി ബ്രാന്‍ഡ് എഴുതിയേ തീരൂവെങ്കില്‍ അതോടൊപ്പം മരുന്നിന്റെ ഉള്ളടക്കം എന്താണെന്നും എഴുതണം. മരുന്നിന്റെ പേര് പ്രിന്റ്ചെയ്ത് കൊടുക്കുന്നില്ലെന്നതൊക്കെ പോട്ടെ, വായിക്കാനാകുംപോലെ എഴുതുകയെങ്കിലും ആവാം. അതും ഇല്ല.

മരുന്നു കുറിക്കുന്നതോടൊപ്പം മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങളും അവ കണ്ടാല്‍ എന്തു ചെയ്യണമെന്നും രോഗിക്ക്/കൂട്ടിരിപ്പുകാര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. അത് ഡോക്ടര്‍ ചെയ്തില്ലെങ്കില്‍ മരുന്ന് എടുത്തുകൊടുക്കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. തനിക്ക് വിശദീകരിച്ചു നല്‍കിയിട്ടില്ലാത്ത ഒരു പാര്‍ശ്വഫലംമൂലം ദുരിതം അനുഭവിക്കേണ്ടിവന്നാല്‍ അതെത്ര ചെറുതാണെങ്കിലും കേസിനു പോകാന്‍ രോഗിക്ക് ധാര്‍മികമായി അവകാശമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ന്യായമായ കേസുകളില്‍പ്പോലും രോഗിക്ക് നഷ്ടപരിഹാരം അപൂര്‍വമായേ ലഭിക്കുന്നുള്ളൂ.

ചിലയിടത്ത് രോഗവിവരം കാണിക്കുന്ന ഒപി ചീട്ടും മരുന്നിന്റെ കുറിപ്പടിയും കൊടുക്കില്ല. എന്തു മരുന്നാണ് കഴിക്കുന്നതെന്നും പറയില്ല. കുറേ ബ്രൗണ്‍കവറില്‍ പച്ചഗുളിക പത്തെണ്ണം, വെള്ള ഗുളിക ആറെണ്ണം, നീളമുള്ള ഗുളിക ഇരുപതെണ്ണം എന്ന കണക്കില്‍ പാക്കിങ്ങില്‍നിന്നു പൊട്ടിച്ച് വെവ്വേറെയാക്കി കൊടുക്കും. കവറിനുപുറത്ത് 1-0-1 എന്നോ 1-1-1 എന്നോ എഴുതി രണ്ടുനേരം, മൂന്നുനേരം എന്നുപറഞ്ഞ് രോഗിക്ക് കൊടുത്തു വിടുന്നു. മരുന്നിന്റെ പേരുമില്ല, ബ്രാന്‍ഡുമില്ല, അതിന്റെ ഫോയില്‍ പോലും ഇല്ല.



 ഫാര്‍മസിസ്റ്റില്ലാതെ മരുന്നുവില്‍പ്പന തോന്നിയപോലെ നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന നാടാണ് നമ്മുടേത്. രേഖകളില്‍ മാത്രമാകും പലയിടത്തും ഫാര്‍മസിസ്റ്റ്. മരുന്ന് എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നത് മരുന്നുകളുമായി ഒരു ബന്ധവും പരിചയവും ഇല്ലാത്ത ആരെങ്കിലുമാകാം. മരുന്നുകളെ വര്‍ഗീകരിച്ച് ഇത് ബിപിക്കുള്ളവ, ഇത് പ്രമേഹത്തിനുള്ളവ, ഇത് വേദനസംഹാരികള്‍ എന്നൊക്കെ ഷെല്‍ഫുകളില്‍ ലേബലടിച്ചും മരുന്നുപെട്ടിക്കു പുറത്ത് കുറിച്ചിട്ടും ഒരു അഡ്ജസ്റ്റ്മെന്റിലാണ് വില്‍പ്പന. ഇങ്ങനെ കടയിലിരുന്ന് പഴക്കംവരുന്നവര്‍ കുറേ പ്രിസ്ക്രിപ്ഷനുകള്‍ കണ്ട് തഴമ്പിക്കുമ്പോള്‍ സ്വയം ഡോക്ടര്‍ ചമയാന്‍ തുടങ്ങുന്നതാണ് അടുത്ത ദുരന്തം. ഇവയെക്കാള്‍ വലിയ ദുരന്തമാണ് മൂന്നാമത്തേത്. പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നെടുത്തുകൊടുക്കുന്ന പതിവ്. മൂക്കൊലിപ്പിന് മരുന്നു ചോദിച്ച് കടയില്‍ ചെല്ലുന്നയാള്‍ക്ക് ഏതെങ്കിലും ഡീകണ്‍ജസ്റ്റന്റ് മരുന്ന് കോമ്പിനേഷന്‍ എടുത്തു കൊടുക്കും. ഡീകണ്‍ജസ്റ്റന്റ് മരുന്നുകള്‍ രക്തസമ്മര്‍ദം കൂട്ടുന്നവയാണെന്നും അത് ഹൃദ്രോഗമോ മസ്തിഷ്കാഘാത സാധ്യതയോ ഉള്ളവരില്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന അടിസ്ഥാനപാഠമൊന്നും എടുത്തുകൊടുക്കുന്നയാള്‍ അറിയേണ്ട കാര്യമില്ല. കഴിച്ചയാള്‍ മൂന്നാം ദിവസം കാഷ്വാലിറ്റിയില്‍ എത്തിയെന്നുവരാം.

300 മരുന്നിന് 80,000 ബ്രാന്‍ഡ്

ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ചികിത്സക്ക്ഉപകരിക്കുന്ന അവശ്യമരുന്നുകളുടെവര്‍ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കംമുതല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട്. പ്രതിരോധകുത്തിവയ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും മുറിവും മറ്റും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നവയുമടക്കം ഏതാണ്ട് മുന്നൂറ്റമ്പതോളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90 ശതമാനത്തോളം രോഗ/ രോഗാവസ്ഥകളെയുംചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില "ഹൈടെക്" മരുന്നുകളാണ്. ഹൃദ്രോഗത്തില്‍ സ്റ്റെന്റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ് (Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍, ഇമ്യൂണോ മോഡുലേറ്റര്‍ വിഭാഗത്തിലെ ചിലത് എന്നിങ്ങനെ.

ഈ ഭഹൈടെക് മരുന്നുകളെ മാറ്റിനിര്‍ത്തിയാല്‍ ലോകാരോഗ്യസംഘടനയുടെ ഈ മാതൃകാലിസ്റ്റിലെ മുന്നൂറിലധികം മരുന്നുകള്‍കൊണ്ട് ശരാശരി ജനതയുടെ, വിശേഷിച്ച് ഇന്ത്യയെപ്പോലുള്ളരാജ്യത്തിന്റെ മഹാഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ ഈ ജനറിക് മരുന്നുകള്‍ക്കെല്ലാംകൂടി ഇന്ത്യയില്‍ ലഭ്യമായ ബ്രാന്‍ഡുകള്‍ ഏകദേശം 80,000 വരും.

ഉദാഹരണത്തിന് അമിത ബിപിക്കുള്ള ആംലോഡിപിന്‍ (Amlodipine) എന്ന മരുന്നിനു മാത്രം ഇന്ത്യയില്‍ 140നടുത്ത് ബ്രാന്‍ഡുണ്ട്. വയറ്റിലെ അസിഡിറ്റിമൂലം പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാകുന്ന അവസ്ഥയ്ക്ക് കൊടുക്കാറുള്ള പാന്റോപ്രസോള്‍, ഡോംപെരിഡോണ്‍ (Pantoprazole,Domperidone) എന്നീ മരുന്നുകളുടെ കൂട്ടുചേരുവയുണ്ട്. ഈ കോമ്പിനേഷനു മാത്രം ഇന്ത്യയില്‍ 200ല്‍ കൂടുതല്‍ ബ്രാന്‍ഡുണ്ട്. അപ്പോള്‍ ഈ മരുന്നുകള്‍ക്ക് വെവ്വേറെയുള്ള ബ്രാന്‍ഡുകളെപ്പറ്റി പറയേണ്ടല്ലോ.

ഇന്നേവരെ ഒറ്റ കമ്പനിയും തുടക്കംമുതല്‍ ഒടുക്കംവരെ പരിപൂര്‍ണാര്‍ഥത്തില്‍ ഒരു മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് ഒരു മരുന്നിന് 100 ബ്രാന്‍ഡ് എന്ന ഈ കണക്കു വരുന്നത്? ഇന്ത്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്ന് (മരുന്നു കണിക) വ്യത്യസ്തമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് അഥവാ ഉല്‍പ്പാദനാവകാശം ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയൊരു വ്യത്യാസമുണ്ടായാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട്, ഇന്ത്യയില്‍. അങ്ങനെയാണ് ഒരേ മരുന്നിന് നൂറുകണക്കിന് ബ്രാന്‍ഡുകള്‍ ഉണ്ടാവുന്നത്. ഫലത്തില്‍ എല്ലാ ബ്രാന്‍ഡിലും ഉള്ളത് ഒരേ സാധനംതന്നെയാണ്. ഒരുതരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.

വിദേശകമ്പനികള്‍ ഇറക്കുന്ന മരുന്നുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മാത്രം അടിച്ചുമാറ്റി, സ്വന്തമായി ഒരു ഗവേഷണമോ നിലവാരമുള്ള പരീക്ഷണങ്ങളോ നടത്താതെ, വില്‍ക്കുന്ന ചില കമ്പനികളുമുണ്ട്.. ഏതെങ്കിലും പ്ലാന്റുകളില്‍ ഉണ്ടാക്കുന്ന ഗുളികകളെ എഡിബിള്‍ ഡൈ ചേര്‍ത്ത് പല നിറത്തിലാക്കി ഫോയിലുകളിലും ബ്ലിസ്റ്റര്‍ പാക്കുകളിലും പൊതിഞ്ഞ് പല പേരിട്ട് വില്‍ക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. പലപ്പോഴും എക്സ് കമ്പനിയും വൈ കമ്പനിയും ഇറക്കുന്ന ഒരേ മരുന്നിന്റെ രണ്ട് ബ്രാന്‍ഡുകള്‍ തമ്മില്‍ എന്താണ് മൗലികവ്യത്യാസം എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലാതാകുന്നു. രണ്ടാമത്തെ കുഴപ്പം, വിലകുറച്ചുകൊണ്ട് മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കമ്പനികള്‍ പ്രേരിതരാകുന്നു എന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ അളവുകളില്‍ വാങ്ങി സ്റ്റോക് ചെയ്യുന്ന ആന്റിബയോട്ടിക് വിഭാഗത്തിലെയും മറ്റും മരുന്നുകളുടെ പല ബാച്ചുകളിലും രാസപരിശോധന നടത്തുമ്പോള്‍ അതില്‍ നിഷ്കര്‍ഷിക്കുന്നതിന്റെ പകുതിയോളം മരുന്നേ കാണാറുള്ളൂ എന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്.

ഈ രംഗത്തെ ചൂഴുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. പരിഹാരം പലതലത്തില്‍ ഉണ്ടാവേണ്ടതും. അധികൃതരോ കോടതിയോ വൈദ്യസംഘടനകളോ ഒക്കെ എന്തെങ്കിലും നടപടിയെടുത്തു വരുമ്പോഴേക്കും ലോകാവസാനമായെന്നിരിക്കും. അതുകൊണ്ട് നാം സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക. (ചികിത്സക്കുമുമ്പ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... അടുത്തലക്കം)

അവലംബം:

1. Essential Medicines WHO Model List: 16th edition (March 2009)
2. Confronting Commercialization of Health Care: Jana Swasthya Sabha National Co-ordination Committee, 2001.

പദസൂചിക

ജനറിക് നാമവുംബ്രാന്‍ഡും ജനറിക് നാമവും (International Nonproprietary Name) ബ്രാന്‍ഡ് നാമവും (Proprietary Name) എന്താണ്? ഒരു മരുന്ന് അതിലടങ്ങിയ പ്രവര്‍ത്തനശേഷി കാണിക്കുന്ന മുഖ്യകണികയുടെ പേരില്‍ അറിയപ്പെടുമ്പോഴാണ് അതിനെ ജനറിക് മരുന്ന് എന്നു വിളിക്കുക. ഉദാഹരണത്തിന് സര്‍വ സാധാരണയായി ഉപയോഗിക്കുന്ന ക്രോസിന്‍ (Crocin) എന്ന ബ്രാന്‍ഡില്‍ അറിയുന്ന മരുന്നിന്റെ ജനറിക് നാമം എന്നത് അതിലടങ്ങിയ കണികയുടെ പേരാണ് അസീറ്റമിനോഫെന്‍ (Acetaminophen). ഇതിനെത്തന്നെയാണ് ബ്രിട്ടീഷ് രീതിയില്‍ പാരസെറ്റമോള്‍ (Paracetamol) എന്നു വിളിക്കുന്നതും (അസീറ്റമിനോഫെന്‍ എന്നത് അമേരിക്കന്‍ ചിട്ടയില്‍ വിളിക്കുന്ന ജനറിക് പേരാണ്). മറ്റൊരു ഉദാഹരണമാണ് ആസ്പിരിന്‍ (Aspirin). ഇതിന്റെ ജനറിക് നാമം അസെറ്റില്‍ സാലിസിലിക് ആസിഡ് (Acetyl Salicilic Acid  അഥവാ ASA)എന്നാണ്. ആസ്പിരിന്‍ എന്നത് ബേയര്‍ എന്ന ജര്‍മന്‍കമ്പനി ഇറക്കുന്ന എഎസ്എയുടെ ബ്രാന്‍ഡ് നാമമാണെങ്കിലും ഉപയോഗംകൊണ്ട് നാം ഇപ്പോള്‍ ആസ്പിരിനെന്ന പേരുതന്നെ ജനറിക് നാമമായി പ്രയോഗിക്കാറുണ്ട്.

No comments: