Translate

Monday, May 20, 2013

അവയവദാനത്തിന്റെ സന്ദേശം






അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവരാണ് വിവേകികള്‍ എന്നാണ് കവിവാക്യം. മഹത്തായ ആ ജീവിതമാതൃക ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യനന്മയിലുള്ള വിശ്വാസം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നവരാണ് അവയവദാതാക്കള്‍. സമീപകാല കേരളീയജീവിതത്തില്‍ നടന്ന ഏറ്റവും ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളായിരുന്നു അത്തരം അവയവദാനങ്ങള്‍. അവയവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശസ്ത്രക്രിയകള്‍ പോലെ സങ്കീര്‍ണമാണ് അവയവദാനവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും. ദാതാക്കളേക്കാള്‍ ആവശ്യക്കാരുണ്ട് അവയവങ്ങള്‍ക്ക് കേരളത്തില്‍. വൃക്ക, കരള്‍, നേത്രപടലം, ഹൃദയം, ശ്വാസകോശം എന്നീ ആന്തരികാവയവങ്ങളാണ് പ്രധാനമായും മാറ്റിവെക്കുന്നത്.

അതിലൂടെ ഒട്ടേറെ രോഗികള്‍ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനാവും. എന്നാല്‍, ആവശ്യത്തിന് ദാതാക്കളില്ലാത്തതും മാറ്റിവെക്കലിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും ഉള്‍പ്പെടെ തടസ്സങ്ങള്‍ ഒട്ടേറെയാണ്. സംസ്ഥാനസര്‍ക്കാറിനുകീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്​പ്ലാന്റേഷന്‍ (മൃതസഞ്ജീവനി) എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താലേ അവയവദാനവും മാറ്റിവെക്കലും സാധ്യമാവൂ. പതിനായിരത്തോളം രോഗികള്‍ നിത്യേന ഡയാലിസിസിന് വിധേയരാവുന്ന കേരളത്തില്‍ ഇപ്പോള്‍ത്തന്നെ നാനൂറിലധികം പേര്‍ മൃതസഞ്ജീവനിയില്‍ വൃക്കയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 22 ആസ്​പത്രികളില്‍ അവയവമാറ്റശസ്ത്രക്രിയയ്ക്ക് സൗകര്യമുണ്ട്. അതില്‍ അഞ്ചെണ്ണം മാത്രമാണ് സര്‍ക്കാര്‍ ആസ്​പത്രികള്‍. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രികളും തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്ററും കണ്ണാസ്​പത്രിയും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രികളില്‍ വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ആകെ നടക്കുന്നത്; ശ്രീചിത്രയില്‍ ഹൃദയവാല്‍വ് മാറ്റിവെക്കലും. കരള്‍ മാറ്റിവെക്കലും ഹൃദയം മാറ്റിവെക്കലും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യാസ്​പത്രികളെ ആശ്രയിച്ചേ പറ്റൂ. സാധാരണക്കാര്‍ക്ക് അത്രയെളുപ്പമല്ല ഇതൊന്നും. മാത്രമല്ല, അവയവമാറ്റം വ്യാപകമാവുമ്പോള്‍ ഉയര്‍ന്നുവരുന്ന ധാര്‍മികപ്രശ്‌നങ്ങളെയും ഗൗരവത്തോടെ കാണണം.

അവയവദാതാക്കളുടെ എണ്ണവും മാറ്റിവെക്കല്‍ സൗകര്യങ്ങളും കൂടുക, ചെലവു കുറയുക, സാധാരണക്കാര്‍ക്കും ഈ ചികിത്സ പ്രാപ്യമാവുക, അധാര്‍മികമായ കാര്യങ്ങളോ ചൂഷണമോ ഉണ്ടാവാതിരിക്കുക എന്നിവയാണ് ഇനി ആവശ്യം. അവയവദാനം മഹത്തായ ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന വിശ്വാസം ജനങ്ങളില്‍ ഉറച്ചുതുടങ്ങിയതിന്റെ ഫലമാണ് സമീപദിവസങ്ങളില്‍ നടന്ന അവയവദാനങ്ങള്‍. തീവ്രമായ ബോധവത്കരണപ്രചാരണങ്ങളിലൂടെ ഈ അവബോധത്തിന് ശക്തികൂട്ടാനാവും. സര്‍ക്കാറിന്റെ ആത്മാര്‍ഥവും ലക്ഷ്യോന്മുഖവുമായ ഇടപെടലാണ് മറ്റു രംഗങ്ങളില്‍ ആവശ്യം. പൂര്‍ണമായും സര്‍ക്കാര്‍നിയന്ത്രണത്തില്‍ത്തന്നെയാവണം അവയവദാനവുമായും മാറ്റിവെക്കലുമായും ബന്ധപ്പെട്ട കാര്യങ്ങള്‍. സര്‍ക്കാര്‍മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലുള്ള സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് പ്രാപ്യമാകാനുള്ള സംവിധാനമുണ്ടാക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. നിര്‍ധനര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടത്. വൃക്ക മാറ്റിവെക്കാന്‍ മാത്രം സൗകര്യമുള്ള നമ്മുടെ മെഡിക്കല്‍ കോളേജ് ആസ്​പത്രികളില്‍ അടിയന്തരമായി മറ്റ് അവയവമാറ്റശസ്ത്രക്രിയകള്‍ക്കുമുള്ള സംവിധാനമുണ്ടാക്കിയേ പറ്റൂ. ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണെങ്കിലും അവിടെ ഹൃദ്രോഗ, സിരാരോഗ ചികിത്സാസംവിധാനങ്ങളേയുള്ളൂ. ശ്രീചിത്രയെ ബഹുതല ചികിത്സാസംവിധാനമുള്ള സ്ഥാപനമാക്കി മാറ്റുകയാണ് വേണ്ടത്. അങ്ങനെയാണെങ്കില്‍ പലതരം ശസ്ത്രക്രിയകള്‍ അവിടെത്തന്നെ ചെയ്യാന്‍ കഴിയുമായിരുന്നു.

ഒരു സൗകര്യവുമില്ലാത്ത മെഡിക്കല്‍ കോളേജുകള്‍ ജില്ലതോറും തുടങ്ങുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യമാണ് ബഹുതല വിശേഷചികിത്സാസൗകര്യമുള്ള ദേശീയസ്ഥാപനങ്ങള്‍ ഒന്നോ രണ്ടോയിടത്ത് തുടങ്ങുന്നത്. അവയവദാനത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്ന മൃതസഞ്ജീവനിക്ക് യഥാര്‍ഥത്തില്‍ വലിയ സംവിധാനങ്ങളോ സൗകര്യങ്ങളോ ഇല്ല എന്നതാണ് വാസ്തവം. അവയവദാനസന്നദ്ധരെയും ആവശ്യക്കാരെയും നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന 24 മണിക്കൂര്‍ സംവിധാനമായി അതിനെ മാറ്റേണ്ടതുണ്ട്. അങ്ങനെയൊരു വിപുലസംവിധാനമുണ്ടാകുമ്പോള്‍ അവയവദാനരംഗം സര്‍ക്കാറിന്റെ നിയന്ത്രണത്തോടുകൂടിയ ധാര്‍മികസമ്പ്രദായമാവും.

courtesy-mathrubhumi 

No comments: