Translate

Monday, June 17, 2013

ഹിന്ദു എം.എല്‍.എ.-




വി.ടി. ബല്‍റാം,
( M L A (Kerala Assembly)


ഒരു മതേതരരാഷ്ട്രത്തില്‍ ജനങ്ങളാല്‍
തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിനിധാനംചെയ്യുന്നത്
അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല
എന്ന നെഹ്രുവിന്റെ അഭിപ്രായമാണ് സ്വീകാര്യമായിട്ടുള്ളത്


'ഹിന്ദു എം.എല്‍.എ.'എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിനുശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികളുടെ അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ സൈബര്‍ലോകത്ത് നടക്കുകയാണ്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ കാവലാളുകളായി നടിക്കുന്നവരുടെ യഥാര്‍ഥസംസ്‌കാരം എന്തെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവും.

ഞാന്‍ വിമര്‍ശിച്ചത് 'ഹിന്ദു എം.എല്‍.എ.' എന്ന രാഷ്ട്രീയ ശരികേടിനെയാണ്. മുസ്‌ലിം മന്ത്രി, ക്രിസ്ത്യന്‍ മുഖ്യമന്ത്രി, ഈഴവ പ്രതിപക്ഷനേതാവ്, സിഖ് പ്രധാനമന്ത്രി എന്നിങ്ങനെ മതാന്ധത ബാധിച്ചവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയ പദാവലികളോടും എന്റെ അഭിപ്രായം ഇതുതന്നെ. ഒരു മതേതരരാഷ്ട്രത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിനിധാനംചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശില്പി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ സ്വീകാര്യമായിട്ടുള്ളത്.
അതുകൊണ്ടുതന്നെ എന്റെ മതവിശ്വാസവും (വിശ്വാസമില്ലായ്മയും)എം.എല്‍.എ. എന്നനിലയിലെ കര്‍ത്തവ്യനിര്‍വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല. പലരും വോട്ടുചെയ്ത് വിജയിപ്പിച്ച ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍പിന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെമാത്രം ആളായി മാറുന്നതാണ് വിശ്വാസവഞ്ചന. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലേബലില്‍, അതിന്റെ ചിഹ്നത്തില്‍ വോട്ടുതേടി വിജയിക്കുന്നതുകൊണ്ട് ജനപ്രതിനിധിയെ വേണമെങ്കില്‍ ആ പാര്‍ട്ടിക്കാരനായി കാണാം. ആ അര്‍ഥത്തില്‍ എന്നെ 'കോണ്‍ഗ്രസ് എം.എല്‍.എ.' എന്ന് വിളിക്കുന്നതില്‍ സന്തോഷിക്കുന്നു. ജാതിയും മതവുമൊന്നും ജനപ്രതിനിധിയുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ അത്രപോലും പരിഗണനാവിഷയമാവാന്‍ പാടില്ല.
ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല എന്ന ഒരുനിലപാടും ഞാനെടുത്തിരുന്നില്ല. എന്നാല്‍, എന്റെ കാഴ്ചപ്പാട് പാര്‍ട്ടിനേതൃത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കില്‍ വോട്ടുചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയുമാണ് ചെയ്തത്. എന്നാല്‍, നിയമസഭചേരുന്ന ആദ്യദിവസംതന്നെ തിരഞ്ഞെടുപ്പ് വന്നതിനാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് സമയം കിട്ടിയിരുന്നില്ല. തത്കാലം മുന്‍നിശ്ചയപ്രകാരം പാര്‍ട്ടിവിപ്പ് അനുസരിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ എന്നനിലയ്ക്ക് ഞാന്‍ വോട്ടുചെയ്തു എന്നതാണ് വസ്തുത. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രവര്‍ത്തനരീതി മനസ്സിലാകാത്ത ചിലരാണ് അതിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിനോ ജയിക്കുന്നതിനോ ഒരിക്കല്‍പ്പോലും ജനിച്ചവിഭാഗത്തിന്റെ പ്രത്യേകമായ ഒരു അഡ്രസ്സും ഉപയോഗിക്കേണ്ടിവന്നിട്ടില്ല. അതിനാല്‍, എനിക്ക് സമുദായസംഘടനകളുടെ രാഷ്ട്രീയകാര്യങ്ങളിലുള്ള അമിതമായ ഇടപെടലുകളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരിക്കലും ഒരു മനസ്സാക്ഷിക്കുത്തും അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഈ നാടിന്റെ സംസ്‌കാരമാണ് 'ഹിന്ദുസംസ്‌കാരം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഞാനങ്ങേയറ്റം അഭിമാനിക്കുന്നു. എന്നാല്‍, അത് ഇന്ന് സംഘപരിവാര്‍ ഉയര്‍ത്തുന്ന 'ഹിന്ദുത്വ'ത്തില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. നമ്മുടെ യഥാര്‍ഥസംസ്‌കാരത്തിന്റെ ഏറ്റവുംവലിയ നന്മയായി കാണേണ്ടത് എല്ലാതരം അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവുമാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്ന് നാം ആവേശത്തോടെ സ്വീകരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും ബഹുത്വത്തെ അംഗീകരിക്കാനുള്ള ഈയൊരു മനോഭാവമാണ്. ഒരു ബഹുമതസമൂഹത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടേണ്ടത് എണ്ണത്തില്‍ കൂടുതലുള്ളവര്‍തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍, മറ്റേതൊരു സംസ്‌കാരത്തെയുംപോലെ നമ്മുടേതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. പഴമയെ കാല്പനികവത്കരിച്ച് അതിന്റെ മറവില്‍ ചരിത്രത്തിലെ ക്രൂരമായ നീതിനിഷേധങ്ങളെ മൂടിവെക്കാനുള്ള വ്യഗ്രത മതപുനരുത്ഥാനത്തിന്റെ സ്വഭാവമാണ്. നാം കൈവരിച്ച നവോത്ഥാനമൂല്യങ്ങളുടെ എതിര്‍ദിശയിലാണ് ഈ പുനരുത്ഥാനത്തിന്റെ ഗതി. പഴമയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സവര്‍ണത തിരിച്ചറിയാന്‍ അവയുടെ ഇരകളായിരുന്ന അവര്‍ണ, പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുപോലും കഴിയുന്നില്ല എന്നയിടത്താണ് മതവാദികള്‍ വിജയിക്കുന്നത്. അങ്ങനെയാണ് 'വിശാല ഹിന്ദു ഐക്യം' പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സംഘപരിവാറിന്റെയും ജാതിസംഘടനകളുടെയും കാര്‍മികത്വത്തില്‍ കളമൊരുങ്ങുന്നത്. ഹിന്ദുസംസ്‌കാരത്തിന്റെ പേരില്‍ ആക്രമോത്സുക രാഷ്ട്രീയപ്രത്യയശാസ്ത്രമായ 'ഹിന്ദുത്വം' പ്രചരിപ്പിക്കുന്ന മോഡിയിസ്റ്റുകളും ഇസ്‌ലാമിന്റെ പേരില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ഇസ്‌ലാമിസ്റ്റുകളും ഉയര്‍ത്തുന്ന ഇടുങ്ങിയതും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളെ തുറന്നെതിര്‍ക്കുക എന്നത് ജനാധിപത്യ, മതേതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഏതൊരാളുടെയും ചുമതലയാണ്.

ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നാണ് ചിലരുടെ ഭീഷണി. ഹിന്ദുക്കളെ ആക്ഷേപിച്ചാല്‍ അതിന്റെ പേരില്‍ ആഹ്ലാദിക്കുന്നവരാണ് മുസ്‌ലിങ്ങളെന്നും മുസ്‌ലിങ്ങളെ ആക്ഷേപിച്ചാല്‍ ആഹ്ലാദിക്കുന്നവരാണ് ഹിന്ദുക്കളെന്നുമുള്ളത് ഇരുഭാഗത്തുമുള്ള മതഭ്രാന്തന്മാരുടെ വികലബുദ്ധിയുടെ മാത്രം ഭാവനയാണ്. എനിക്ക് ആ തെറ്റിദ്ധാരണയില്ല. വെറും 3200 വോട്ടിന്റെമാത്രം ഭൂരിപക്ഷമുള്ള എന്റെ മണ്ഡലത്തില്‍ (തൃത്താല) ഏതെങ്കിലും ഒരു സമുദായംമാത്രം വിചാരിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നിലപാടുകളെടുക്കുന്നത്.

അതുകൊണ്ടുതന്നെ മതവാദികളോട് വിനീതമായി പറയട്ടെ, എനിക്ക് ഹിന്ദുക്കളുടെ വോട്ട് മതി, ഹിന്ദുത്വവാദികളുടെ വോട്ട് വേണ്ട. മുസ്‌ലിങ്ങളുടെ വോട്ട് മതി, ഇസ്‌ലാമിസ്റ്റുകളുടെ വോട്ട് വേണ്ട. ക്രിസ്ത്യാനികളുടെ വോട്ട് മതി, അവരിലെ വര്‍ഗീയവാദികളുടെ വോട്ട് വേണ്ട. നമ്പൂതിരിയും നായരും ഈഴവനും മറ്റ് പിന്നാക്കക്കാരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും മതരഹിതരുമൊക്കെ വോട്ടുചെയ്താണ് എന്നെപ്പോലെ ഒരു പുതുമുഖം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. തൃത്താലയുടെ നല്ലഭാവിയാണ് അവരെയെല്ലാം അങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനൊടുവില്‍ ആ പ്രതീക്ഷ ഒരു ജനപ്രതിനിധി എന്ന നിലയില്‍ സഫലീകരിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ അവര്‍ വീണ്ടും എനിക്ക് വോട്ടുചെയ്തുകൊള്ളും. കേരളത്തിലൊട്ടാകെ സാമൂഹികമാറ്റത്തിന്റെ സിംഹഗര്‍ജനം മുഴക്കിയ വി.ടി. ഭട്ടതിരിപ്പാടിന്റെ കിനാവും കണ്ണീരും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന തൃത്താലയുടെ മണ്ണിന് ആ രാഷ്ട്രീയപ്രബുദ്ധത കൈമോശംവരില്ല

1 comment:

Prashob Nambiar,kannavam said...

Nice points.