Translate

Monday, September 29, 2014

അധ്യാപകരാകാന്‍ അപാരമായ ഹൃദയവിശാലതയും കൂടി വേണം






അധ്യാപകരാകാന്‍ ഏതെങ്കിലും സര്‍വ്വകലാശാല നല്‍കുന്ന ബിരുദങ്ങള്‍ മാത്രം പോരാ അപാരമായ ഹൃദയവിശാലതയും കൂടി വേണം .
എല്‍. കെ. ജി. കുട്ടി തൊട്ടടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ പട്ടിക്കൂട്ടില്‍ അടച്ച അധ്യാപികയ്ക്ക് ഇല്ലാതെ പോയതും ഈ ഹൃദയവിശാലതയാണ് .
എങ്ങനെയോ ഇതൊരു വാര്‍ത്തയായി .
പക്ഷെ പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട് .
ഓരോ കുട്ടിയും വ്യത്യസ്തരാണ് .
അവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ശക്തിയും ദൌര്‍ബല്യവും മനസ്സിലാക്കി മുന്നോട്ടുള്ള അവരുടെ യാത്രയ്ക്ക് താങ്ങും തണലും അവേണ്ടവരാണ്‌ അധ്യാപകര്‍ .
പ്രത്യേകിച്ചും ചെറിയക്ലാസ്സുകളില്‍ കുഞ്ഞുമനസ്സുകളെ മുറിവേല്‍പ്പിക്കുന്നത് വലിയ മാനസികപ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടാകാന്‍ കാരണം ആയിത്തീരും .
അച്ഛനമ്മമാര്‍ അധ്യാപകരുടെ കൈകളിലേക്ക് അവരുടെ കുഞ്ഞുങ്ങളെ എല്പ്പിക്കുകയാണ് എല്ലാ വിശ്വാസത്തോടെയും .
ഈ കുഞ്ഞുങ്ങളെ പട്ടിക്കൂട്ടില്‍ അടയ്ക്കാനും മുട്ടുകുത്തി നിര്‍ത്തിക്കാനും കൈയ്യുയര്‍ത്തി മണിക്കൂറുകള്‍ നിര്‍ത്തിക്കാനും മനസ്സുവരുന്ന ജന്മങ്ങളെ അധ്യാപകര്‍ എന്നല്ല ക്രിമിനലുകള്‍ എന്നാണു വിളിക്കേണ്ടത്.
പലപ്പോഴും എന്തിനാണ് ശിക്ഷിക്കപ്പെട്ടതെന്നു കൂടി മനസ്സിലാക്കാന്‍ കഴിയാതെ മനസ്സ് തകര്‍ന്നു നില്‍ക്കുന്ന കുഞ്ഞുങ്ങളെ മിക്ക വിദ്യാലയങ്ങളിലും കാണാം .
കുഞ്ഞുങ്ങളെ ക്രൂര ശിക്ഷയ്ക്ക് വിധേയരാക്കുന്ന അധ്യാപകനോ അധ്യാപികയോ അവരുടെ കര്‍മമേഖലയില്‍ പരിപൂര്‍ണ്ണ പരാജയമാണ് .
ഇവരെയൊക്കെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസ്‌ എടുക്കണം .
തെരുവ് ഗുണ്ടകളും ഇവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല .
ഈ ക്രിമിനലുകള്‍ തല്ലിക്കെടുത്തുന്നത് ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ട കുഞ്ഞു മനസ്സുകളുടെ സ്വപ്നങ്ങളെയാണ് പ്രതീക്ഷകളെയാണ്‌ സര്‍ഗ്ഗശേഷികളെയാണ്.
പ്രിയപ്പെട്ട അധ്യാപകരെ,
കുഞ്ഞുങ്ങളെ സ്നേഹിക്കൂ
അവരിലേക്ക് ഇറങ്ങിച്ചെല്ലു
അവര്‍ക്കൊരു സാന്ത്വനമാകൂ ..തണലാകൂ....
സ്നേഹത്തിന്റെ നന്മയുടെ പ്രതിരൂപങ്ങളായ എത്രയോ അധ്യാപകര്‍ നമുക്ക് മാതൃക കാട്ടിത്തന്നിട്ടുണ്ട്.
അവരെയൊക്കെ നമ്മള്‍ നെഞ്ചോട്‌ ചേര്‍ത്തിട്ടില്ലേ..
ഇനിയെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴ്ത്തുന്ന ജയിലറകള്‍ ആകാതിരിക്കട്ടെ ക്ലാസ്സ്മുറികള്‍ .
courtesy.N.Sanil Kumar.Teacher.International Indian School,Al Jabail.

No comments: